അസഹിഷ്ണുത സാമ്പത്തികമേഖലയെ തകര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഒരേസമയം സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുകയും അസഹിഷ്ണുത വെച്ചുപുലര്‍ത്തുകയും ചെയ്യുന്നത് പരസ്പരം ഒത്തുപോകുന്നതല്ലെന്ന് രാഹുല്‍ഗാന്ധി. ആര്‍എസ്എസിന്റെ നയങ്ങളെയും അവയ്ക്ക് പിന്തുണ നല്‍കുന്ന കേന്ദ്രത്തെയും രാഹുല്‍ കുറ്റപ്പെടുത്തി.

മുംബൈയിലെ നാര്‍സീ മോന്‍ജീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിസ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍. ആര്‍എസ്എസിന്റെ കാഴ്ച്ചപ്പാടിലുള്ള ലോകം എങ്ങനെയായിരിക്കണം എന്നത് ലക്ഷ്യമിട്ടാണ് ആ സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ഗാന്ധി ഈ രാജ്യത്തിന് വേണ്ടത് തുറന്ന സമീപനവും നൂതന ആശയങ്ങളുമാണെന്ന് പറഞ്ഞു. വെച്ചുപുലര്‍ത്തുന്നത് അസഹിഷ്ണുതയാണെങ്കില്‍ സ്റ്റാര്‍ട്ട്അപ്പ് മേഖലയിലും സാമ്പത്തികമേഖലയിലും രാജ്യം തകര്‍ന്ന് അടിയുമെന്ന് രാഹുല്‍ഗാന്ധി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ സഹിഷ്ണുതയുടെ സംസ്‌ക്കാരത്തെ പടുത്തുയര്‍ത്തിയിട്ടുണ്ടെന്ന് നിരവധി ഉദാഹരണങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്ഘടനയില്‍ കൃഷിക്ക് നിര്‍ണ്ണായകമായ സ്ഥാനമുണ്ടെങ്കിലും ഈ മേഖലയെയും ഇവിടെ പണിയെടുക്കുന്നവരെയും കേന്ദ്രം പൂര്‍ണമായി വിസ്മരിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ കൃഷിയില്‍നിന്ന് ഐടി, വിവരസാങ്കേതിവിദ്യ തുടങ്ങിയ മേഖലകളിലേക്ക് സമ്പത് വ്യവസ്ഥ മാറി തുടങ്ങിയിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുപിഎ സര്‍ക്കാര്‍ നാഷ്ണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ട് പാസാക്കിയ കാര്യം പറഞ്ഞ രാഹുല്‍ അത് ഇപ്പോള്‍ ഇന്ത്യയുടെ പ്രാദേശിക സാമ്പത്തികഘടനയില്‍ നിര്‍ണായക സ്വാധീനശക്തിയായി വികാസം പ്രാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.

ഹിന്ദുവെന്നും മുസ്ലീമെന്നും സ്ത്രീയെന്നും പുരുഷനെന്നും മനുഷ്യനെ ബിജെപി വേര്‍തിരിക്കുകയാണെന്നും എന്നാല്‍ കോണ്‍ഗ്രസോ താനോ അങ്ങനെ ചെയ്യാറില്ലെന്നും ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസമെന്നും രാഹുല്‍ പറഞ്ഞു. ആളുകള്‍ക്കുമേലോ വ്യവസായങ്ങള്‍ക്കുമേലോ ലേബലുകള്‍ പതിക്കരുതെന്നും രാഹുല്‍ കുട്ടികളോട് പറഞ്ഞു

Share this news

Leave a Reply

%d bloggers like this: