ന്യൂഡല്‍ഹി: അസമിലെ അനധികൃതമായി കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പൗരത്വ പട്ടിക മുസ്ലിങ്ങള്‍ക്കെതിരെയുള്ള മോദി സര്‍ക്കാരിന്റെ മുന്നറിയിപ്പെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതില്‍ 19 ലക്ഷം ആളുകളെ പട്ടികയ്ക്ക് പുറത്താക്കിയതിലൂടെ മുസ്ലിങ്ങള്‍ക്കെതിരായ വംശീയ ശുദ്ധീകരണം ആണ് മോദി ലക്ഷ്യം വെയ്ക്കുന്നതിനും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഇമ്രാന്‍ ഖാന്‍ ഇതിന് പിന്നാലെയാണ് അസം വിഷയത്തിലും നിലപാട് കടുപ്പിക്കുന്നത്.
കശ്മീരിലെ നടപടി ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിയുടെയും, ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയമാണെന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പാകിസ്താന്റേത് നിരുത്തരവാദിത്തപരമായ പ്രതികരണങ്ങളാണെന്നാണ് ഇന്ത്യയുടെ നിലപാട്. പാക് നേതാക്കളുടെ പ്രസ്താവനകളില്‍ പ്രതിഷേധമുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. പാകിസ്താന്‍ ജനത ജമ്മു കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കശ്മീരിലെ ജനങ്ങള്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെയുള്ള അരമണിക്കൂര്‍ സമയം പാകിസ്താന്‍ മാറ്റിവെച്ചിരുന്നു. കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്നും അതില്‍ പകിസ്താന്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഇന്ത്യ നിലപടെടുത്തിരുന്നു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യയുടെ വാദം അംഗീകരിക്കപ്പെടുകയും ചെയ്തു. കാശ്മീരിലും, ആസ്സാമിലും മുസ്ലിങ്ങള്‍ക്കെതിരെയുള്ള നടപടിയാണ് ഇന്ത്യ നടത്തുന്നതെന്ന് ആരോപിച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമാണ് പാകിസ്ഥാന്‍ നടത്തിവരുന്നത് .
ഇന്ത്യയോട് നേരിട്ട് യുദ്ധം ചെയ്യുന്നതിനിനേക്കാള്‍ മികച്ചതാണ് രാജ്യത്ത് വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്തുക എന്നത്. ഇതിനായുള്ള നടപടിയുടെ ഭാഗമാണ് ഇപ്പോഴത്തെ പ്രതികരണം എന്നാണ് രാഷ്ട്രീയ രംഗത്തെ നിരീക്ഷണം. നേരെത്തെ കാശ്മീര്‍ വിഷയത്തില്‍ പഞ്ചാബികള്‍ കാശ്മീരില്‍ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിക്കണമെന്ന പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ‘അതിനു പാകിസ്ഥാന്റെ സൈന്യം അല്ല ഇന്ത്യയുടേത്’ എന്ന് പഞ്ചാബ് മുഖ്യമന്ത്രി ചുട്ട മറുപടിയും നല്‍കിയിരുന്നു