അയോധ്യ തര്‍ക്കഭൂമിയുടെ സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനം രേഖപ്പെടുത്തിയതിന് ഒവൈസിക്കെതിരെ കേസ്…

അയോധ്യ തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ പരാതി. വിധിക്കെതിരായ പരാമര്‍ശങ്ങളിലൂടെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് പരാതി. അഭിഭാഷകനായ പവന്‍ കുമാര്‍ എന്ന വ്യക്തിയാണ് ഭോപ്പാലിലെ ജവാന്‍ഗിരാബാദ് പോലീസ് സ്റ്റേഷനില്‍ ഒവൈസിക്കെതിരെ പരാതി നല്‍കിയത്.

അയോധ്യ തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള ട്രസ്റ്റിന് മൂന്നുമാസത്തിനകം രൂപം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വിധിയില്‍ തൃപത്നല്ലെന്നായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം.

സുപ്രീം കോടതി പരമോന്നതമാണ്. നമുക്ക് ഭരണഘടനയില്‍ പൂര്‍ണവിശ്വാസമുണ്ട്. എന്നാല്‍ സുപ്രീംകോടതിക്ക് തെറ്റ് പറ്റിക്കൂടായ്കയില്ല. നാം നമ്മുടെ അവകാശത്തിനു വേണ്ടി പോരാടുകയായിരുന്നു. അഞ്ചേക്കര്‍ ഭൂമി നമുക്ക് ദാനമായി വേണ്ട. അഞ്ചേക്കര്‍ ഭൂമിയന്ന വാഗ്ദാനം നമ്മള്‍ നിരസിക്കണം. ‘മുസ്ലീങ്ങള്‍ ദരിദ്രരാണ്, പക്ഷേ 5 ഏക്കര്‍ സ്ഥലം വാങ്ങാനും പള്ളി പണിയാനും ഞങ്ങള്‍ക്ക് പണം ശേഖരിക്കാം. നിങ്ങളുടെ കാരുണ്യം ഞങ്ങള്‍ക്ക് ആവശ്യമില്ല,’ എന്നായിരുന്നു ഒവൈസി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണം. വിധിക്കെതിരെ ആദ്യമായി പരസ്യമായി രംഗത്ത് എത്തിയതും ഒവൈസി ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: