ഡബ്ലിന്‍: അയര്‍ലന്‍ഡിലും സമാനമായ ചെറു രാജ്യങ്ങളിലും മരുന്നുകള്‍ക്ക് വന്‍തുക ഈടാക്കുന്നതിന് എതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് അവിശ്വസനീയമായ രീതിയിലാണ് വിലകൂടുതല്‍ ഉള്ളത്. അത്യാര്‍ത്തി മൂലമാണ് കമ്പനികളുടെ ഈ നടപടിയെന്ന് വിമര്‍ശിക്കുകയും ചെയ്തു മന്ത്രി. അമിത നിരക്ക് ആരോഗ്യ ബഡ്ജറ്റിന് കനത്ത സമ്മര്‍ദം ആകുന്നുണ്ട്.
എച്ച്എസ്ഇ സര്‍വീസ് പ്ലാന്‍ പുറത്ത് വിട്ട് കൊണ്ട് സംസാരിക്കവെയാണ് മന്ത്രി കമ്പനികളുടെ ആര്‍ത്തിയെ വിമര്‍ശിച്ചത്. മരുന്ന് ഉത്പാദനത്തിനും വികസനത്തിനും ഉള്ള ചെലവിനേക്കാള്‍ വളരെ മുകളിലാണ് വില വരുന്നത്. വലിയ രാജ്യങ്ങളിലാകട്ടെ ഡിസ്‌കൗണ്ടും കമ്പനികള്‍ അനുവദിക്കുന്നതായി കുറ്റപ്പെടുത്തി വരേദ്ക്കര്‍. അടുത്തവര്‍ഷത്തെ ബഡ്ജറ്റില്‍ ഹൈടെക് മരുന്നുകള്‍ക്ക് കൂടതല്‍ ചെലവഴിക്കാനുള്ള വകയൊന്നും ബഡ്ജറ്റില്‍ കരുതിവെച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഈ മേഖലയില്‍ ചെലവ് കൂടുകയായിരുന്നു.
തരിഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും മന്ത്രിയായി വരികയാണെങ്കില്‍ വിഷയം യൂറോപ്യന്‍ യൂണിന്‍ തലത്തില്‍ തന്നെ പരിഹരിക്കുന്നതിന് ശ്രമിക്കുമെന്നും വരേദ്ക്കര്‍ പറഞ്ഞു. യൂറോപില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെങ്കില്‍ യൂറോപ്യന്‍ മെഡിസന്‍ ഏജന്‍സിയുമായി ഒന്നിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കും. കമ്പനികള്‍ ഇത്തരത്തില്‍ ചെറിയരാജ്യങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കുന്നതും എക്‌സിക്യൂട്ടീവുകള്‍ക്ക് വളരെ ഉയര്‍ന്ന വേതനം കൊടുക്കുന്നതും തുടരാനാവില്ല. രാജ്യത്ത് മരുന്നുകള്‍ അംഗീകരിക്കുന്നത് അവയുടെ വിലയും കാര്യക്ഷമതയും കണക്കിലെടുത്തല്ലെന്നും വരേദ്ക്കര്‍ സമ്മതിച്ചു.