ദ്രാവിഡ കോട്ടയുടെ കാവല്‍ക്കായിരുന്നു കരുണാനിധിയും ജയലളിതയും. എണ്‍പതുകളുടെ അവസാനത്തില്‍ ജയലളിതയും കരുണാനിധിയും തമിഴ്‌നാടിന്റെ രാഷ്ട്രീയ ബിംബങ്ങളായി. പിന്നീടങ്ങോട്ട് തമിഴ്‌നാട്ടില്‍ പരസ്പര വിദ്വേഷത്തിന്റെയും പകപോക്കലുകളുടെയും രാഷ്ട്രീയ കാറ്റ് വീശിയടിച്ചു. തമിഴക രാഷ്ട്രീയത്തില്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രണ്ടേ രണ്ട് പേരുകളേ ഉണ്ടായിരുന്നുള്ളൂ. അത് മുത്തുവേല്‍ കരുണാനിധിയും ജയലളിതയും ആയിരുന്നു.
എം ജി ആര്‍ എന്ന ജനപ്രിയ ബിംബത്തിന്റെ തണലില്‍ തനിക്കെതിരെ ഗോദയിലിറങ്ങിയ ജയലളിതയെ ആദ്യകാലങ്ങളില്‍ കരുണാനിധി അവഗണിക്കുകയായിരുന്നു. എന്നാല്‍ 1989 മാര്‍ച്ച് 25 ന് ജയലളിതയെ ഡി എം കെ, എം എല്‍ എമാര്‍ കയ്യേറ്റം ചെയ്തതോടെ രംഗം വഷളായി. പെണ്ണിന്റെ കണ്ണീരോടെ ആരംഭിച്ച മഹായുദ്ധത്തിന്റെ തുടക്കം ആയിരുന്നു അത്.
ജയലളിതയും കരുണാനിധിയും തമ്മിലുള്ള പോരാട്ടങ്ങളുടെ കഥയാണ് പിന്നീടുള്ള ദ്രാവിഡ രാഷ്ട്രീയം. ഇരുവരും തമിഴകം മാറിമാറി ഭരിച്ചു. ഒരാള്‍ മുഖ്യമന്ത്രിയായാല്‍ മറ്റെയാള്‍ നിയമസഭയില്‍ കാലുകുത്താറില്ല. ഹാജര്‍ ഒപ്പിടാന്‍ മാത്രം ഒരുദിവസം വന്നുപോകും. പോരടിച്ച് പോരടിച്ച് ഇരുവരും ജയവും പരാജയവും ഒരുപോലെ അനുഭവിച്ചറിഞ്ഞു. മുന്നണിയില്‍ കോണ്‍ഗ്രസ്സെന്നോ ബി.ജെ.പിയെന്നോ നോക്കാതെ കേന്ദ്രസര്‍ക്കാരുകളില്‍ പങ്കാളികളായി.
ഫ്‌ലൈ ഓവര്‍ നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തെത്തുടര്‍ന്ന് അര്‍ദ്ധരാത്രി കരുണാനിധിയെ അറസ്‌റുചെയ്തത് കരുണാ – ജയ കുടിപ്പകക്കഥയിലെ ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞ അദ്ധ്യായമായിരുന്നു. മുഖ്യ രാഷ്ട്രീയ എതിരാളിയായിരുന്നെങ്കിലും ജയലളിതയുടെ വിയോഗത്തില്‍ വിതുമ്പി , നിശ്ശബ്ദനായിപ്പോയ കരുണാനിധി കാണിച്ച് തന്നത്. വൈരം ആശയത്തില്‍ മാത്രം ഒതുക്കാനും മറ്റുള്ളവരോട് ഉള്ള കരുണ, നിധി പോലെ കാത്തുസൂഷിക്കണമെന്നുമുള്ള രാഷ്ട്രീയ മര്യാദ കൂടിയാണ്.
തമിഴ് സ്വത്തം ഉയര്‍ത്തിപ്പിടിച്ച ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നും തലൈവിക്കൊപ്പം കലയ്ജറും വിടവാങ്ങുമ്പോള്‍ അത് വളര്‍ച്ചയും തളര്‍ച്ചകളും നേരിട്ട സമാനതകള്‍ ഇല്ലാത്ത , സംഭവ ബഹുലമായ ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്.
എ എം