യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്ക് ഇത്തവണ തെരെഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യകാല വിശകലനങ്ങള്‍ പുറത്തുവരുമ്പോള്‍ 39 ശതമാനത്തോളമാണ് സ്ത്രീ പ്രാതിനിധ്യം. അതായത് ആകെ ഉള്ള 751 സീറ്റുകളില്‍ 286 എണ്ണത്തിലും വിജയിച്ചത് സ്ത്രീകളാണ്. കഴിഞ്ഞ തവണ അത് 36 ശതമാനമായിരുന്നു ഇത്.
ശരാശരി 30.2% ലിംഗ തുല്യതയാണ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇത്തവണ എട്ട് അംഗ രാജ്യങ്ങളിലെ പാര്‍ട്ടികള്‍ സംവരണം നടപ്പിലാക്കിയിരുന്നു. ബ്രിട്ടണിലെയും അമേരിക്കയിലേയും പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാധിനിധ്യത്തെക്കാള്‍ കൂടുതലാണിത്. നിലവില്‍ ബ്രിട്ടണിലെ ഹൌസ് ഓഫ് കോമ്മണ്‍സില്‍ 32 ശതമാനവും, അമേരിക്കയിലെ പ്രതിനിധി സഭയില്‍ 23.6 ശതമാനവുമാണ് സ്ത്രീ പ്രാധിനിധ്യമുള്ളത്. എന്നിരുന്നാലും ലോകരാജ്യങ്ങളില്‍ ഉള്ള പതിനാറു പാര്‍ലമെന്റുകളില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഉള്ളതിനേക്കാള്‍ സ്ത്രീ പ്രാധിനിധ്യമുണ്ട്.
യൂറോപ്യന്‍ യൂണിയനു കീഴിലുള്ള 28 അംഗരാഷ്ട്രങ്ങളില്‍ ആറിടത്ത്; സ്വീഡന്‍ (55%), ഫ്രാന്‍സ് (50%), സ്ലോവേനിയ (50%), ലക്‌സംബര്‍ഗ് (50%), യുകെ (47%) എന്നീ രാജ്യങ്ങളില്‍ വ്യക്തമായ ലിംഗ സമത്വം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 41% കൂടുതലാണത്. സൈപ്രസ് ഒരൊറ്റ സ്ത്രീ പ്രതിനിധികളെയും തെരഞ്ഞെടുത്തില്ല. സ്ലൊവാക്യ (15%), അയര്‍ലണ്ട് (27%), ഗ്രീസ് (23.8%), റൊമാനിയ (22%), ബള്‍ഗേറിയ (29%) എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീ പ്രാധിനിധ്യം.
യൂറോപ്യന്‍ കമ്മീഷനിലേക്കോ കൌണ്‍സിലിലേക്കോ ആദ്യത്തെ വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഒരുപക്ഷെ ഈ റെക്കോര്‍ഡ് കാരണമായേക്കാം. ‘ഇനി നമ്മള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. യൂറോപ്യന്‍ കമ്മീഷണറുടെ ഒഴിവിലേക്ക് എല്ലാ അംഗരാജ്യങ്ങളില്‍നിന്നും രണ്ട് പേരെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഒരാള്‍ നിര്‍ബന്ധമായും ഒരു വനിതയായിരിക്കണം. അത് കൂടുതല്‍ വൈവിധ്യമാര്‍ന്ന അനുഭവവും, പശ്ചാത്തലവും, മുന്‍ഗണനകളും നല്‍കും. യൂറോപ്പിലെ എല്ലാ ജനങ്ങള്‍ക്കും അതു പ്രയോജനം ചെയ്യും’, എന്ന് യൂറോപ്യന്‍ വിമന്‍സ് ലോബിയുടെ പ്രസിഡന്റ് ഗ്വെന്‍ഡൊലൈന്‍ ലെഫ്‌ബേര്‍ പറയുന്നു.