അപകടകരമായ ബൈക്ക് ഗെയിം: മലയാളി യുവാവ് മരിച്ചു

ബ്ലൂവെയില്‍ ചലഞ്ചിനുശേഷം യുവാക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ വീണ്ടും പിടിമുറുക്കുന്നു. അയേണ്‍ബട്ട് എന്ന ഓണ്‍ലൈന്‍ ബൈക്ക് റൈഡിങ് ചലഞ്ചിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒറ്റപ്പാലം സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ബെംഗളൂരുവില്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷാണ് ഗെയിം ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനിടെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യവുമായാണ് മിഥുന്‍ ഒറ്റപ്പാലത്തുനിന്ന് യാത്ര ആരംഭിച്ചത്. ആദ്യം ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹൂബ്ലിയിലേക്കും പോകാനായിരുന്നു മിഥുന്റെ പദ്ധതി. എന്നാല്‍, ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍വച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മിഥുന്‍ മരിച്ചു. കോയമ്പത്തൂരിലേക്ക് എന്നുപറഞ്ഞ് ഇന്നലെ വൈകീട്ടാണ് മിഥുന്‍ വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് അയേണ്‍ ബട്ട് അസോസിയേഷന്‍ എന്ന ബൈക്ക് റൈഡിംഗ് ഗെയിമിന്റെ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ വേണ്ടി സ്വന്തം ബൈക്കില്‍ പുറപ്പെടുകയായിരുന്നു.

ടാസ്‌ക് പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കാന്‍ യാത്ര തുടങ്ങുമ്പോഴുള്ള ബൈക്കിന്റെ കിലോമീറ്റര്‍ റീഡിംഗും തിരിച്ചെത്തുമ്പോഴുള്ള റീഡിംഗും ഓണ്‍ലൈനിലൂടെ അയച്ചുകൊടുക്കണമെന്നാണ് ഗെയിമിന്റെ നിയമം. എന്നാല്‍, ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മിഥുന്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്തയാണ് വീട്ടുകാരെ തേടിയെത്തിയത്. മരണ ശേഷം മിഥുന്റെ മുറിയില്‍ നിന്ന് ലഭിച്ച ചില കടലാസുകളുടെ അടിസ്ഥാനത്തിലാണ് ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യാത്രയെ കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും ലഭിച്ചതിനെ തുടര്‍ന്നാണ് കൊലയാളി ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ അറിയുന്നത്. പാമ്പാട് നെഹ്‌റു കോളേജിലെ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മരിച്ച മിഥുന്‍.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: