അന്ന് നഴ്‌സ്, ഇന്ന് സാറാ മലാലി ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പ്

ലണ്ടന്‍: ഡെയിം സാറാ മലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. സെയ്ന്റ് പോള്‍സ് കത്തീഡ്രലില്‍ ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറില്‍ നിയമനം ലഭിച്ച ഈ 56-കാരി ലണ്ടനിലെ 133-ാമത് ബിഷപ്പാണ്. 2017 ഫെബ്രുവരിയില്‍ വിരമിച്ച ഡോ. റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ തുടര്‍ച്ചയായാണ് മലാലി സ്ഥാനമേല്‍ക്കുന്നത്. നഴ്സുകൂടിയായ ഇവര്‍ക്ക് ആതുരസേവനരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ 2005-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഡെയിം കമാന്‍ഡര്‍ പദവി നല്‍കിയിരുന്നു.

സാറാ ആദ്യകാലത്ത് നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്സായി ജോലി ചെയ്തിരുന്നു. 1999 ല്‍ ചീഫ് നഴ്സിങ്ങ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീടാണ് പൗരോഹിത്യവൃത്തിയിലേക്ക് തിരിഞ്ഞത്. 2001 ല്‍ പുരോഹിതയായി അഭിഷേകം ചെയ്യപ്പെട്ടു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ 133-ാമത് മെത്രാനാണ് സാറ. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. എഴുപതിനായിരത്തോളം അംഗങ്ങളും ആയിരത്തോളം വൈദികരും ഇംഗ്ലണ്ടിലെ ഈ സഭയ്ക്കുണ്ട്. 150 സ്‌കൂളുകളും പരിധിയിലുണ്ട്. സെന്റ് പോള്‍ കത്തീഡ്രലില്‍ ഒരു വര്‍ഷം 1.5 മില്യന്‍ സന്ദര്‍ശകര്‍ എത്താറുണ്ട്.

1992 മുതല്‍തന്നെ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടില്‍ പുരോഹിതരാകാനുള്ള അവസരമുണ്ടായിരുന്നു. നിലവിലെ പുരോഹിതസമൂഹത്തിലെ മൂന്നിലൊന്നും സ്ത്രീകളാണ്. എന്നാല്‍, 2014-ലാണ് സ്ത്രീകളെ ബിഷപ്പുമാരാക്കാമെന്ന നിയമം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുന്നത്. 2015 ജനുവരിയില്‍ ആദ്യ വനിതാബിഷപ്പിനെ നിയമിക്കുകയും ചെയ്തു. 1989-ല്‍ അമേരിക്കയിലാണ് ലോകത്തെ ആദ്യ വനിതാബിഷപ്പ് സ്ഥാനമേല്‍ക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: