പാരീസ് : ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ മാത്രം അനുഭവപ്പെടുന്ന അത്യുഷ്ണത്തിനെ നേരിട്ട് യൂറോപ്പ് . വടക്ക് -പടിഞ്ഞാറന്‍ യൂറോപ്പിലാണ് ഉഷ്ണം താങ്ങാവുന്നതിലും അപ്പുറത്തെത്തിയത്. മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ ജീവിക്കുന്ന യൂറോപ്പുകാര്‍ക്ക് ഇവിടെ നിലനില്‍പ്പ് അസാധ്യമാകുന്ന തരത്തിലുള്ള താപനില മുന്‍പ് അനുഭവപെട്ടിട്ടില്ലെന്ന് പ്രായമായവര്‍ തന്നെ പറയുന്നു. വീശിയടിക്കുന്ന കാറ്റും ചൂടേറിയതോടെ ഈ ആഴ്ച പുറത്തിറങ്ങരുതെന്ന നിര്‍ദേശമാണ് യൂറോപ്പിലെ വിവിധ കാലാവസ്ഥാകേന്ദ്രങ്ങള്‍ നല്കിയിരിക്കുന്നത്.
ജര്‍മ്മനി, നെതര്‍ലാന്റ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ എക്കാലത്തെയും ഉയര്‍ന്ന താപനിലയാണ് ഈ ആഴ്ചയില്‍ രേഖപ്പെടുത്തിയത്. ബുധനാഴ്ച നെതര്‍ലാന്ഡ്സിലെ ഐന്‍ഡ്‌ഹോവനില്‍ 40.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടതെന്ന് റോയല്‍ നെതര്‍ലാന്റ്സ് മെറ്റീരിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എന്‍.എം.ഐ) പറഞ്ഞു. ഡച്ച് അതിര്‍ത്തിക്കടുത്തുള്ള ക്ലീന്‍ ബ്രോഗലിലെ താപനില വ്യാഴാഴ്ച 40.6 സി ആയി ഉയര്‍ന്നുവെന്ന് ബെല്‍ജിയത്തിന്റെ റോയല്‍ മെറ്റീരിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.
ഇരു രാജ്യങ്ങളിലും 1940 കളിലാണ് വലിയ താപനില രേഖപ്പെടുത്തിയത്. ബെല്‍ജിയത്തില്‍ 1833-ല്‍ താപനില ആദ്യമായി രേഖപ്പെടുത്താന്‍ തുടങ്ങിയശേഷം ആദ്യമായാണ് ഇത്രയും ചൂട് അനുഭപ്പെടുന്നതെന്ന് അവിടുത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ജര്‍മ്മനിയുടെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ ലിംഗനില്‍ വ്യാഴാഴ്ച 41.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ ഡി.ഡബ്ല്യു.ഡി അറിയിച്ചു.
ഇവിടെ ചരിത്രത്തിലാദ്യമായാണ് താപനില 41 ഡിഗ്രിയില്‍ കൂടുതലാകുന്നത്. ചൊവ്വാഴ്ച മാത്രം 42.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഫ്രാന്‍സില്‍ അനുഭവപ്പെട്ടത്. പശ്ചിമ റഷ്യയ്ക്കും കിഴക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിനും മീതെ താഴ്ന്ന മര്‍ദ്ദമുള്ള മധ്യ മെഡിറ്ററേനിയന്‍ മുതല്‍ സ്‌കാന്‍ഡിനേവിയ വരെ വ്യാപിച്ചുകിടക്കുന്ന മേഖലകളില്‍ ചൂട് അപകടകരമാംവിധം ഉയരുകയാണെന്ന് ഡി.ഡബ്ല്യു.ഡി മുന്നറിയിപ്പു നല്‍കി.