അമേരിക്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. ധനകാര്യ ബില്‍ പാസാകാഞ്ഞതിനെ തുടര്‍ന്നാണ് ട്രംപ് സര്‍ക്കാര്‍ കടുത്ത സാമ്പത്തി പ്രതിസന്ധിയിലായിരിക്കുന്നത്. അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. ഡെമോക്രാറ്റുകളുടെ നിലപാടാണ് ബജറ്റ് പരാജയപ്പെടാന്‍ കാരണം. ഫെബ്രുവരി 16 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ ബജറ്റായിരുന്നു പാസാകേണ്ടിയിരുന്നത്.
ബജറ്റ് പാസാകാന്‍ 60 വോട്ടുകളാണ് വേണ്ടത്. എന്നാല്‍ 48 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. ബില്ലിനെ അനുകൂലിച്ച് അഞ്ച് ഡെമോക്രാറ്റ് അംഗങ്ങള്‍ മാത്രമാണ് വോട്ട് ചെയ്തത്. നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തു. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിലെ ട്രംപിന്റെ നിലപാടുകളോടുള്ള എതിര്‍പ്പാണ് ബില്ലിനെ എതിര്‍ക്കാന്‍ ഡെമോക്രാറ്റുകളെ പ്രേരിപ്പിച്ചത്.
ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പില്‍ സെനറ്റര്‍മാര്‍ തമ്മില്‍ സമവായത്തിലെത്താഞ്ഞതാണ് ബജറ്റ് പാസാകാതിരിക്കാന്‍ കാരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്.
എന്നാല്‍ ഈ പ്രതിസന്ധി താത്കാലികമാണെന്നും ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ 2013 ല്‍ ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്തായിരുന്നു അമേരിക്ക ഇത്തരമൊരു പ്രതിസന്ധി നേരിട്ടത്. അന്ന് പതിനാറ് ദിവസത്തോളം സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബില്‍ പാസാക്കുന്നതിനുള്ള അവസാന സമയം. എന്നാല്‍ ഡെമോക്രാറ്റുകളുമായ സമവായത്തിലെത്താന്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായില്ല. ഇതേ തുടര്‍ന്ന് ബില്‍ പാസാക്കന്‍ വേണ്ട ഭൂരിപക്ഷം ലഭിക്കാതെ പോകുകയായിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സമയത്താണ് ഇത്തരമൊരു തിരിച്ചടി നേരിട്ടിരിക്കുന്നത്. പ്രതിസന്ധിക്ക് കാരണക്കാര്‍ ഡെമോക്രാറ്റുകളാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബജറ്റ് പാസാക്കാനുള്ള സമയപരിധി അവസാനിച്ചത്.
ഡെമോക്രാറ്റുകള്‍ രാജ്യത്തിന്റെ സുരക്ഷയുള്‍പ്പെടെ മറ്റെല്ലാത്തിനും മീതെ രാഷ്ട്രീയം കളിക്കുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സണ്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷ, സൈനികരുടെ കുടംബങ്ങള്‍, നിരാലംബരായ കുട്ടികള്‍, പൗരന്‍മാരെ സേവിക്കാനുള്ള രാജ്യത്തിന്റെ കടമ എന്നിവയേക്കാളും രാഷ്ട്രീയത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്. സാറ സാന്‍ഡേഴ്‌സണ്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ഡികെ